Friday, 12 December 2014

കലകളുടെ സംഗീതമെല്ലാം ആസ്വാദ്യമെന്നറിയിച്ച ദേശീയ ഗോത്രകലോത്സവം.


വാമൊഴിപ്പാട്ടുകളും കൈവേലകളും രംഗകലകളുമുള്ള ആദിവാസി കലാസമ്പത്ത് പൊതുസംസ്‌കാരികധാരക്ക് അപരിചിതമാണ്. പൊതുസംസ്‌കാരത്തിന്റെ കലാകേന്ദ്രങ്ങളിലൊന്നും കടന്നുവരാത്ത സംസ്‌കൃതിയാണ് ഗോത്രകല. വരേണ്യസംസ്‌കാരത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍ കേരളത്തിന്റെ കലാപാരമ്പര്യമാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ വനങ്ങളില്‍ ഇപ്പോഴും നിശ്ശബ്ദമായി ഗോത്രകലകള്‍ ചുവടുവയ്ക്കുന്നുണ്ട്.
            പ്രകൃതിയില്‍ നിന്നകന്നിട്ടില്ലാത്ത, എന്നും അവഗണനമാത്രം വിധിക്കപ്പെട്ട ഒരു ജനതയുടെ പാരമ്പര്യവും  അവയുടെ അര്‍ത്ഥപ്പൊരുളും കണ്ടെത്താനുള്ള ശ്രമമാണ് സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക്‌ലോര്‍ അക്കാദമിയും തഞ്ചാവൂര്‍ ആസ്ഥാനമായ സൗത് സോണ്‍ കള്‍ച്ചറല്‍ സെന്റ്റും നിലമ്പൂര്‍ നഗരസഭയും  ചേര്‍ന്ന് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ ആദിവാസി കലോത്സവം.നിലമ്പൂരില്‍ വെച്ച്് നടത്തിയ പ്രസ്തുത കലോത്സവം വിവിധങ്ങളായ ഗോത്രകലകളിലേക്ക് വാതില്‍തുറക്കുന്ന ഒന്നായിരുന്നു.ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി കലാകാരന്മാരാണ് തങ്ങളുടെ ഗോത്രങ്ങളുടെ പൈതൃകവും സംസ്‌കാരവും വേദിയില്‍ പകര്‍ന്നാടിയത്. മൃഗങ്ങളെ ചുട്ടുതിന്നും കായ്ക്കനികള്‍ ഭക്ഷിച്ചും കഴിഞ്ഞ കാലത്തിന്റെ ജീവിതതാളമായിരുന്നു കലകളുടെ ഉള്ളടക്കം. ഇന്ന് ടെലിവിഷന്‍ ചാനലുകളിലും  സ്‌കൂള്‍ കലോത്സവേദികളിലും അപ്രത്യക്ഷമായ ഗോത്രകലകള്‍ കാണികള്‍ക്ക് അപൂര്‍വമായ ദൃശ്യാനുഭവമായിരുന്നു പകര്‍ന്ന് നല്‍കിയത്.ഓരോ ജനവിഭാഗത്തിന്നും അവരുടേതായ കലകളും സംസ്‌കാരവും ഉണ്ട് എന്ന പ്രാഥമിക വിവരത്തിന് അലങ്കാരം ചാര്‍ത്തുന്നതായിരുന്നു ഗോത്രകലകളെ അറിഞ്ഞുള്ള മൂന്ന് ദിനരാത്രിങ്ങള്‍.
        ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം തങ്ങളുടെ ജീവിതം ഭീക്ഷണിയിലാണെന്ന സന്ദേഷമാണ് കലകളിലൂടെ അവര്‍കോറിയിട്ടത്. പൂര്‍വികരുടെ ജീവിതത്തിന്റെ നോര്‍രേഖകള്‍ ഓരോ കലാരൂപങ്ങളിലും കാണാനായി,ആന്ധ്രപ്രദേശിന്റെ ഗുസാഡി നൃത്തം, തമിഴ്‌നാടിന്റെ ധോഡ നൃത്തം, ഛത്തീസ്ഗഡിലെ ഗൗര്‍മറിയനൃത്തം, അട്ടപ്പാടിയുടെ ഇരുളനൃത്തം, കാസര്‍ഗോഡിലെ മുളംചെണ്ട, വയനാടിന്റെ ഗോത്രമൊഴി നാടന്‍പാട്ടുകള്‍ നാടന്‍കലകള്‍ എന്നി ഗോത്രകലകള്‍ വേദിയില്‍ അരങ്ങേറി.

'മത്തി' മുതല്‍ 'കാണി' വരെ

.

ജിനോ ജോസഫ് എന്ന കലാകാരനെ മലയാളി തിരിച്ചറിയാന്‍ തുടങ്ങുന്നത് 'മത്തി' എന്ന നാടകത്തിലൂടെയാണ്, 2013 ല്‍ മികച്ച നാടകാവതരണത്തിനും മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വീണ്ടും നാടക പ്രേക്ഷകര്‍ക്ക് പുതുമ സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ സെപ്തംബര്‍ 26-ാം തിയ്യതി തൃശൂര്‍ കേരളസംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ 'കാണി' എന്ന നാടകത്തിന് മികച്ച രണ്ടാമത്തെ നാടകാവതരണത്തിനും രചനക്കും നടനുമുള്ള പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി.
നാടകങ്ങള്‍ അപ്രത്യക്ഷമാകുന്ന  ഈ രംഗത്ത് നൂതനമായ ആവിഷ്‌കാര സ്വാതന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇരിട്ടി സ്വദേശിയും വയനാട് പഴശ്ശിരാജ കോളേജിലെ മാധ്യമപഠന വിഭാഗ അധ്യാപകനുമായ ഇദ്ദേഹം. നാടകപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ രംഗത്തെ പ്രവര്‍ത്തന പരിചയങ്ങളും അനുഭവങ്ങളും  പങ്കുവെക്കുന്നു.
 
? കലാപാരമ്പര്യമുള്ള കുടുംബ പാശ്ചാത്തലത്തില്‍ നിന്നല്ല വരുന്നത്. എന്നിട്ടും ഇന്ന് സംസ്ഥാന അമേച്ച്വര്‍ നാടക വേദികളില്‍ വരെ എത്തി നില്‍ക്കുന്നു.

     എന്റെ ഉള്ളില്‍ എങ്ങനെയാണ് നാടകം ഉണ്ടായത് എന്നത് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ വളരെ ഉള്‍വലിഞ്ഞ, ആരോടും ഇടപഴകാത്ത ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് ആളുകളെ കണ്‍ട്രോള്‍ ചെയ്യുന്നു. വേദിയില്‍ സംസാരിക്കുന്നു. എനിക്ക് തന്നെ അദ്ഭുതെ തോന്നാറുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലോത്സവങ്ങളില്‍ സ്വന്തമായി നാടകത്തിന് രചനയും സംവിധാനവും ചെയ്തിട്ടുണ്ട്.  ആദ്യമായി സംവിധായകന്റെ കീഴില്‍ നാടകത്തില്‍ അഭിനയിക്കുന്നത് ഹയര്‍സെക്കന്റിയില്‍ പഠിക്കുമ്പോഴാണ്. ഗൗരവമായി നാടകത്തില്‍ അഭിനയിക്കുന്നത് ഞാന്‍ അശോകേട്ടന്‍ എന്ന് വിളിക്കുന്ന അശോകന്‍ കതിരൂരിന്റെതാണ്(കൂത്ത് പറമ്പ് നാടക സംവിധായകന്‍). അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടാണ് നാടകത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും മനസിലാക്കുന്നത്. തെരുവു നാടകത്തിലൂടെയാണ്  ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നത്. സംസ്ഥാന അമേച്വര്‍ നാടക മത്സരത്തിലേക്ക് രണ്ട് നാടകങ്ങളെ അയച്ചിട്ടുണ്ടായിരുന്നുള്ളു. അത് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു. അതില്‍ വളരെ സന്തോഷമുണ്ട്.

?  പൊറോട്ട ,മാങ്ങാണ്ടി., മത്തി, കാണി തുടങ്ങിയ നാടകങ്ങളുടെ പേരുകള്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. 

നാടകം ആ പേര് ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. പേരുമായി കൃത്യമായി ബന്ധമുള്ള വിഷയമാണ് നാടകം കൈകാര്യം ചെയ്തിരിക്കുന്നത്. നാടകത്തില്‍ പേര് ആകര്‍ഷണമുണ്ടാക്കുന്ന ഘടകമാണ്. ആധുനിക കാലഘട്ടത്തില്‍ നാടകം കാണാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. നമുക്ക് ഒരു കാര്യം ജനങ്ങളോട് പറയണമെങ്കില്‍ അതില്‍ കൃത്യമായ ചേരുവകള്‍ വേണം. അല്ലാതെ നാടകം വന്ന് കാണൂ എന്ന് പറഞ്ഞാല്‍ ആരും വരില്ല. പ്രേക്ഷകരെ പിടിച്ചിരുത്തണം. നാടകം ഒരു വിനോദം  കൂടിയാണ്.
?  പ്രേക്ഷകരുമായുള്ള നേരിട്ട ഇടപഴകലുകള്‍ പൊറോട്ട, മത്തി, കാണി തുടങ്ങിയ നാടകങ്ങളില്‍ വ്യക്ത്മാണ്.

      അത് നാടകത്തിന് മാത്രം സാധ്യമായ പ്രത്യേകതയാണ്, പ്രേക്ഷകരും അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപെടലുകള്‍. നമ്മുടെ ഇടയിലുള്ള ആളുകളാണിതെന്ന ഫീലിംഗ്്് കിട്ടാനാണ്്് ഇങ്ങനെയൊരു സാധ്യത ഉപയോഗിക്കുന്നത്.

 ?. സംസ്ഥാന നാടക അമേച്വര്‍ മത്സരത്തില്‍ 2013 ല്‍ മത്തി, 2014 ല്‍ കാണി തുടങ്ങിയ നാടകങ്ങള്‍ക്ക് തുടര്‍ച്ചയായി നിരവധി അവാര്‍കള്‍ ലഭിച്ചു. അവാര്‍ഡുകളെ എങ്ങനെയാണ് കാണുന്നത്.
         ഇത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. മത്സരങ്ങള്‍ക്കു വേണ്ടി ആദ്യമായി അയക്കുന്ന രചന 'മത്തി'യാണ്. അതു പോലെ രണ്ടാമതായി അയക്കുന്ന രചന 'കാണി'യാണ്. ഈ രണ്ട് നാടകവും സംസ്ഥാന അമേച്വര്‍ നാടക അക്കാദമി സെലക്ട്  ചെയ്യുകയും അവക്ക് അവാര്‍ഡ് കിട്ടുകയും ചെയ്തതില്‍ സന്തോഷമുണ്ട്

?  ചുറ്റും നടക്കുന്ന നിര്‍ണായകമായ പ്രശ്‌നങ്ങളോടുപോലും പ്രതികരിക്കാത്ത കേവലം കാണികളായി സമൂഹം മാറിപോകുന്നതിനെപറ്റി താങ്കളുടെ നാടകം സംസാരിക്കുന്നുണ്ടല്ലോ. കാണി എന്ന നാടകത്തില്‍ ഈ വിഷയത്തില്‍ ദൃശ്യാവിഷ്‌ക്കരിക്കാന്‍ എന്തായിരുന്നു പ്രചോദനം

   കാണികള്‍ പ്രതികരിക്കണം, എന്തു കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് മാത്രമല്ല വിഷയം. ഈ വിഷയത്തിന് അത്ര പുതുമയുണ്ടെന്ന് തോന്നുന്നില്ല.  ഇത് എല്ലാ കാലഘട്ടത്തിലും പ്രസക്തമായ വിഷയമാണ്. ഓരോ കാലഘട്ടത്തിലും പ്രതികരിച്ച കാണികളാണ് ശക്തമായി സമരം ചെയ്യുകയും വിപ്ലവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്. മുഴുവന്‍ കാണികളും ഒരുമിച്ച് പ്രതികരിച്ചാല്‍ ഒരു നാടകക്കാരനും നില്‍ക്കാന്‍ കഴിയില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമ്മള്‍ ജനാധിപത്യം ജനങ്ങള്‍ക്ക് കൂടെ ഇടമുള്ള സാധനമാണോ എന്ന് തിരിച്ചറിവ് വേണം.

 ?  2012  ല്‍ മലപ്പുറത്ത് വെച്ച് നടന്ന സ്‌കൂള്‍ യുവജനോത്സവത്തില്‍ താങ്കള്‍ എഴുതി സംവിധാനം ചെയ്ത പൊറോട്ട എന്ന നാടകം ഒന്നാമതെത്തി. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്‌കരണമാണോ ഈ നാടകം കൈകാര്യം ചെയ്യുന്നത്.

    പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു അദ്ധ്യാപകനായി നില്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ അദ്ധ്യാപകനായ മനുഷ്യന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരദ്ധ്യാപകന് എത്രത്തോളം കുട്ടികളിലേക്ക് എത്തുവാന്‍ കഴിയുമെന്നറിയില്ല. വിദേശികളാണ് ഇവിടത്തെ വിദ്യാഭ്യാസം കൊണ്ടു വന്നത്. അത് നല്ല കാര്യമാണ്. പക്ഷേ ഇന്ന് പൊറോട്ട പോലെയാണ് വിദ്യാഭ്യാസം. അടിച്ചും പരത്തിയും കുഴച്ചും ഉണ്ടാക്കുന്നു. പൊറോട്ട കഴിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. എങ്കിലും നമ്മള്‍ അത് കഴിക്കും.  ഓരോ മന്ത്രിസഭയും അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ അഴിച്ച് പണി നടത്തുന്നത് വിദ്യാഭ്യാസത്തിലാണ്.

?  ഷോട്ട് ഫിലിം, നാടകം, തെരുവ് നാടകം തുടങ്ങിയ വേദികളിലൂടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ താങ്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ് കാര്യങ്ങള്‍ ജനങ്ങളിലേക്ക്്് എത്തിക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി തോന്നിയത്..

  ഏതു മീഡിയ ഉപയോഗിച്ച് കഴിഞ്ഞാലും ഓരോ കാര്യം പറയേണ്ടത് പല തരത്തിലുള്ള ജനങ്ങളോടാണ്. അതിന് വ്യത്യസ്തമായ മീഡിയകള്‍ തന്നെ വേണം. ഇതില്‍ നാടകം, പത്രം എന്നിങ്ങനെയുള്ളവയെ ഉള്‍ക്കൊള്ളുന്നവര്‍ വ്യത്യസ്തമാണ്. അതിനെ അതിന്റെ മീഡിയക്ക്് വിട്ടു കൊടുക്കുക എന്നതാണ് കാര്യം. എല്ലാ കാര്യവും എല്ലാ മീഡിയകളില്‍ക്കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയില്ല. ഇതിന് പറ്റിയ മീഡിയ തെരെഞ്ഞെടുക്കുക എന്നതിലാണ് കാര്യം.
   
 ?  നാടകത്തിലും സിനിമയിലും പലപ്പോഴും പലതരം പ്രതിസന്ധികള്‍ കാരണം പാതി വഴിക്ക്്്് നിര്‍ത്തേണ്ടി വരാറുള്ളതായി  അറിയാം. വെളിച്ചം കാണാത പോയ സൃഷ്ടികള്‍ ഉണ്ടോ

       ഒരു നാടകവും പാതിയിലുപേക്ഷിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതിനെ പ്രാര്‍ത്ഥനാ പൂര്‍വ്വം തന്നെയാണ് കാണുന്നത്. ഓരോ നാടകത്തിനും മുമ്പ് നാടകത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് നാടക ക്യാമ്പ് നടത്താറുണ്ട്. അതില്‍ തന്നെ മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ഇപ്പോള്‍ മത്തി, കാണി ആയാല്‍പ്പോലും. പക്ഷേ അത് തരണം ചെയ്ത് വേദിയിലവതരിപ്പിക്കുമ്പോള്‍ അതിന്റേതായ സുഖമുണ്ട്.

?  ഏകാംഗാഭിനയം ഇന്ന് വേദികളില്‍ നടന്ന് വരുന്നു. പ്രേക്ഷകര്‍ ഒറ്റയാളിന്റെ അഭിനയത്തിന് കാണികളാവുന്നു, ഇതിനെപ്പറ്റി.

 സോളോഡ്രാമ ചെയ്യാമെന്നുള്ള ആലോചനകള്‍ മനസിലുണ്ട്. ഇതിനായ് ആളുകള്‍ സമീപിക്കാറുമുണ്ട്്്. സോളോഡ്രാമകള്‍ എപ്പോഴും മോണോ ആക്ടുകളായി മാറുന്നു എന്നതാണ്. കൊണ്ട്്് നടക്കാന്‍ പറ്റുന്ന
നാടകം എന്ന രീതിയില്‍ സോളോഡ്രാമയെ സമീപിക്കാന്‍ പറ്റില്ല. നാടകത്തിന്റെ എല്ലാ ചേരുവകളും അതിലുണ്ടാവണം. കേരളത്തില്‍ കൊട്ടിയാഘോഷിച്ച സോളോഡ്രാമകള്‍ ഒന്നും അപാരമായ സാധ്യതകളായി കാണന്നില്ല.

?  നാടക രചന, അഭിനേതാക്കളെ തെരെഞ്ഞെടുക്കല്‍, പരിശീലന സംവിധാനം തുടങ്ങിയ പ്ര്രകിയകളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന മേഖല എതാണ്? 

 ഞാന്‍ നാടക രചയിതാവാണെന്ന് സ്വയം തോന്നിയിട്ടില്ല. അതിന്റെ കാരണം മത്തി, കാണി എന്നീ രണ്ട് നാടകങ്ങള്‍ക്ക് മാത്രമേ മുന്‍കൂട്ടി രചന നടത്തിയിട്ടൊള്ളു. മറ്റ് പല നാടകങ്ങളുടേയും രചന മനസിലാണ് നടക്കു ന്നത്. സാഹചര്യമനുസരിച്ച് പരിശീലന വേളയില്‍ ഡയലോഗ് രൂപപ്പെടുത്തുകയാണ് ചെയ്യാറ്. റിഹേഴ്‌സല്‍ തുടങ്ങി നാടകം ഫസ്റ്റ് സ്റ്റേജില്‍ കളിക്കുന്നത് വരെ എനിക്കേറ്റവും പ്രതിസന്ധി ഘട്ടമാണ്.

?   സിനിമയുടെ വമ്പിച്ച സ്വീകാര്യതയും കടന്ന് കയറ്റവും നാടകങ്ങളുടെ വേദികള്‍ക്ക് കുറവ് വരുത്തുന്നുണ്ടോ

സിനിമയല്ല നാടകത്തെ ബാധിച്ചത്. നാടകം പിന്നോട്ട് പോവാന്‍ കാരണം നാടകം തന്നെയാണ്. വേറെ ഒരു മീഡിയ അല്ല മറ്റൊരു മീഡിയയെ നശിപ്പിക്കുന്നത്. ഇപ്പോള്‍ നാടകത്തിന് പ്രതീക്ഷാബഹമായ തിരിച്ച് വരാവാണ് ഉണ്ടായിരിക്കുന്നു എന്നതാണ് മനസിലാക്കുന്നത്.
 




എഴുന്നേല്‍ക്കൂ,മുന്നോട്ടു നടക്കൂ...

 
     കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിന്റെ കുലീനതയെന്ന് നിതാന്തജാഗ്രമായ അറിവിലൂടെയും മാനവികബോധത്തിലൂടെയും കര്‍മ്മ ശേഷിയിലൂടെയും ലോകത്തിന് തെളിയിച്ച് കൊടുത്ത വാംഗാരി മാതായ് കെനിയയിലെ നയേരിയില്‍ 1940 ഏപ്രില്‍ 1 ന് ജനിച്ചു. പൂര്‍വ്വമധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വനിത. ഇരു ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെനിയയുടെ പര്‍വ്വത പുത്രിയായി പ്രകൃതിയോടിണങ്ങി വളര്‍ന്ന ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി എങ്ങനെ കൊടുമുടിയോളം വളര്‍ന്നു എന്ന് വായിച്ചറിയുന്നത് നവ്യാനുഭവം തന്നെയാണ്.
     ഭാഷയെ, ദേശത്തെ, സംസ്‌കാരത്തെ എല്ലാം വെട്ടിമുറിച്ചുകൊണ്ട് തങ്ങളുടെ നിത്യഹരിത സമൃദ്ധിയെയും നന്മകളെയും ചൂഷണം ചെയ്ത അധീന ശക്തികള്‍ക്കെതിരെ മനുഷ്യശക്തിയുടെ മഹാദുര്‍ഗ്ഗം പണിയാന്‍ ഒരു സ്ത്രീക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഞാന്‍ അമ്പരന്നു. ഭയത്തിനോ അനിശ്ചിതത്വത്തിനോ ഇടം നല്‍കാത്ത സാഹചര്യങ്ങളിലാണ് അച്ഛന്‍ മുട്ടാജുഗിയും അമ്മ വഞ്ചിരുകിബിച്ചേറയും വാംഗാരിയെ വളര്‍ത്തിയത്. പഴയകാലം നാടു നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ് വാംഗാരിയുടെ ജനനം. 1800ന്റെ അവസാനത്തില്‍, ഈ കാലങ്ങളില്‍ യൂറോപ്പിന്റെയും ബ്രിട്ടന്റെയും അധിനിവേശ കാലമാണ്. കിക്കുയുകള്‍ക്ക് അവരുടെ സ്വന്തം സംസ്‌കാരം തന്നെ നഷ്ടമായി. ഗോത്രങ്ങള്‍ വിഭജിക്കപ്പെട്ടു. കിക്കുയുക്കള്‍ ഉടയാടകള്‍ അണിയുന്നതിലും ചമയുന്നതിലും അന്നം കഴിക്കുന്നതിലും പാട്ടുപാടുന്നതിലും ആടുന്നതിലും വലിയ മാറ്റങ്ങളുണ്ടായി. തനത് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ തിടുക്കത്തില്‍ തുടച്ചുമാറ്റപ്പെട്ടു. തിന ചോളത്തിന് വഴി മാറിക്കൊടുത്തു. കിക്കുയുക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരുന്ന തിനക്കണി ചായയ്ക്ക് വഴിമാറിക്കൊടുത്തു. പാടത്ത് വിളയുന്ന ധാന്യങ്ങള്‍ക്ക് മാറ്റം വന്നതോടെ പണിയായുധങ്ങളും അടുക്കള പാത്രങ്ങളും രൂപം മാറ്റി.
     അക്കാലത്തെ സ്‌കൂളുകളുടെ ഒന്നാന്തരം മാതൃകയായിരുന്നു വാംഗാരി മാതായുടെ സ്‌കൂള്‍. ചെളിക്കട്ട കൊണ്ടുള്ള ചുമരുകളും മണ്ണുതേച്ച നിലവും തകരം മേഞ്ഞ മേല്‍ക്കൂരയുമാണ് അതിനുണ്ടായിരുന്നത്. എല്ലാ വെള്ളിയാഴ്ചയും കുട്ടികള്‍ വീട്ടില്‍ നിന്നും വെണ്ണീറ് കൊണ്ടുവരും. പുഴയില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് അതിലൊഴിക്കും. വെണ്ണീറ് കുഴമ്പു കൊണ്ട് തറയാകെ മെഴുകും. പൊടി അടിഞ്ഞുകൂടുന്നത് തടയാനും ഈച്ച പോലുള്ള ക്ഷൂദ്ര ജീവികളെ നശിപ്പിക്കാനുമായിരുന്നു ഈ ചടങ്ങ്. പ്രകൃതിയോട് ചങ്ങാത്തം കൂടുന്ന തരക്കാരിയായിരുന്നതു കൊണ്ട് കാട്ടിലും നാട്ടിലുമുള്ള വന്യജീവികളെ അവള്‍ പേടിച്ചില്ല. അമ്മ പറഞ്ഞു കൊടുത്ത ഉപദേശങ്ങള്‍ സ്വീകരിച്ചും അനുസരിച്ചും ജീവിച്ചു. വാംഗാരി എന്നാല്‍ 'പുലിയുടെ' എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ പുലികളെ വാംഗാരി ഭയപ്പെട്ടില്ല. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഒരാളുടെ സ്വഭാവത്തെ വാര്‍ത്തെടുക്കുന്നത്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും തൊട്ടറിയുകയും മണക്കുകയും ചെയ്യുന്ന ജീവിതത്തെ എങ്ങനെ വിവര്‍ത്തനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരാളുടെ വ്യക്തിത്വ രൂപീകരണം സാധ്യമാവുന്നത്.
പഠിക്കാന്‍ വാംഗാരിക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ക്ലാസിനു പുറത്തു കളിച്ചു  തിമര്‍ക്കുന്ന പ്രകൃതക്കാരിയായ വാംഗാരിക്ക് ക്ലാസില്‍ അതീവശ്രദ്ധയോടെ ഇരിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും അസാമാന്യ കഴിവുണ്ടായിരുന്നു. അവള്‍ സെന്റ് സെസിലിയയില്‍ നാലു കൊല്ലം ചെലവഴിച്ചു. ഇംഗ്ലീഷ് അല്ലാതെ ആ സ്‌കൂളില്‍ മറ്റൊരു ഭാഷയും  സംസാരിക്കാന്‍ പാടില്ലായിരുന്നു. സംസാരിക്കുന്നവര്‍ക്ക്  ശിക്ഷ എന്ന നിലയില്‍ ഒരു മുദ്ര ധരിക്കേണ്ടതായിരുന്നു. ഞാന്‍ ഒരു മണ്ടിയാണ്? 'മാതൃഭാഷ സംസാരിക്കുന്നതിനിടെ ഞാന്‍ കയ്യോടെ പിടിക്കപ്പെട്ടു' എന്നാണ് അതില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത് ഒരു ദിവസം മുഴുവന്‍ ബാഡ്ജ് കുത്തിവരുന്നവര്‍ വൈകുന്നേരം പുല്ലുപറിക്കുകയോ മുറ്റമടിക്കുകയോ ചെടി നനയ്ക്കുകയോ വേണം. ഇവിടെ ഒരു ജനതയുടെ ആത്മാാഭിമാനത്തിനാണ്  ആഴത്തില്‍ ക്ഷതമേല്‍്കുന്നത്. സെന്റ്‌സെസിലിയിയിലെ വാംഗാരിയുടെ  ആദ്യത്തെ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടു.
1964 സെപ്റ്റംബറില്‍ വാംഗായി ഫിറ്റ്‌സ് ബര്‍ഗ് സര്‍വ്വകലാശാലായില്‍ ചേര്‍ന്നു. ഫ്രൊഫസര്‍ ചാള്‍സ് തെഫിന്റെ കീഴില്‍ ജീവശാസ്ത്രത്തില്‍ പഠനം ആരംഭിച്ചു. പാറ്റകളുടെ പിറ്റുറ്ററി ഗ്രന്ഥിയുടെ തൊട്ടടുത്ത് തലച്ചോറില്‍ സ്ഥിതിചെയ്യുന്ന പിനിയല്‍ ഗ്രന്ഥിയെകുറിച്ച്് പഠിച്ചു. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ചെറിയതിത്തിരിപ്പക്ഷികളിലും പരീക്ഷണം നടത്തി. ഭ്രൂണശാസ്ത്രം, സൂക്ഷ്മ ശരീരശാസ്ത്രം, കോശ ശാസ്ത്രം, സൂക്ഷ്മദര്‍ശിനിയുടെ ഉപയോഗം തുടങ്ങിയ ശാഖകളില്‍ ആഴത്തിലുള്ള  അറിവ് കരസ്ഥമാക്കി.  പഠനത്തിന് ശേഷം അവള്‍ കെനിയയിലേക്ക് തിരിച്ചുവരുന്നത് തന്റെ ആദ്യത്തെ പേര് തിരിച്ചുപിടിക്കാനാണ്. വാംഗാരിക്ക് ജ്ഞാനസ്‌നാന സമയത്ത് മറിയം എന്ന പേര്കിട്ടി. കെനിയയിലെ സ്ഥിതിഗതികളെ വിമര്‍ശിക്കാനും അമേരിക്ക അവളെ പഠിപ്പിച്ചു . അമേരിക്കയില്‍ സ്ത്രീവിമോചനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ സ്ത്രീ എന്ന നിലയില്‍ അവള്‍ കുടുതല്‍ അടിച്ചമര്‍ത്തപ്പെട്ടവളായിരുന്നു. അമേരിക്ക അവള്‍ക്ക് ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തികൊടുത്തു.
     ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളോടും കൂടി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ എത്തിയ വാംഗാരി നേരിട്ടത് മറ്റൊന്നാണ്. ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി അവള്‍ ജന്തുശാസ്ത്ര പ്രൊഫസറെ ഉത്സാഹത്തോടെ ചെന്നുകണ്ടു. ആ ജോലി സ്വന്തം  ഗോത്രത്തില്‍പ്പെട്ട മറ്റൊരാള്‍ക്ക് നല്‍കി എന്ന് പ്രൊഫസര്‍ പറഞ്ഞു, ആ കത്തിന് പ്രസക്തില്ലൊന്നും. ഒരു അദ്ധ്യാപകന് എങ്ങനെ ഇത്ര കാപട്യം കാണിക്കാനാകുന്നു. ഇത്തരത്തിലുള്ള  വിവേചനത്തിന് ആദ്യമായിരുന്നു വാംഗാരി ഇരയാകുന്നത്. അവള്‍ ഒരു സ്ത്രിയായതുകൊണ്ടു കൂടിയാണോ ഇത്തരത്തിലുള്ള വിവേചനം അതേ സ്ഥാപനത്തില്‍ മറ്റൊരു ജോലി അന്വേഷിച്ച അവള്‍ക്ക് വീണ്ടും ലിംഗാധിഷ്ഠിതമായ വിവേചനം നേരിടേണ്ടിവന്നു. ലിംഗപദവിയും ഗോത്രപദവിയുമാണ് അതിരുകള്‍ നിശ്ചയിക്കുന്നത് എന്ന്് അവള്‍ തിരിച്ചറിഞ്ഞു.
       1966 ഏപ്രിലില്‍ വാംഗാരി മവാംഗി മാതായിയെ കണ്ടുമുട്ടി. തന്റെ ഭര്‍ത്താവാകാന്‍ വിധിതിരഞ്ഞെടുത്ത മവാംഗിയെ അവള്‍ക്ക് പരിചയപ്പെടുത്തിയത് ചങ്ങാതിമാരാണ്. സുന്ദരനും ദൈവ ഭയമുള്ളവനും ആയിരുന്നു മവാംഗി. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മവാംഗി തീരുമാനിച്ചു. ഈ സമയത്ത് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു വാംഗാരി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകള്‍ അവളെ സംബന്ധിച്ചിടത്തോളം പരീക്ഷണകാലഘട്ടം കൂടിയായിതുന്നു. സ്വന്തം ജീവിതപങ്കാളിക്കുവേണ്ടി അവള്‍ ചെയ്യുന്ന ത്യാഗങ്ങള്‍ അദ്ദേഹം അംഗീകരിച്ചെങ്കിലെന്ന് അവള്‍ ആശിച്ചു. എന്നാല്‍ ഭാര്യക്ക് വേണ്ടത്ര ആഫ്രിക്കന്‍ സ്വഭാവം ഇല്ലെന്ന ആരോപണത്താല്‍ ഭര്‍ത്താവിന് വോട്ടും പിന്തുണയും കുറഞ്ഞുപോയി എന്നൊരു ആരോപണം അവളെ കാത്തിരുന്നു.
   1975 ജൂണില്‍ അന്തര്‍ദ്ദേശിയ സ്ത്രീവര്‍ഷത്തിന്റെ ഭാഗമായി മെക്‌സിക്കോ നഗരത്തില്‍ ആദ്യത്തെ യു. എന്‍ സ്ത്രീ സമ്മേളനം നടന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വിമന്‍ ഓഫ് കെനിയ ഗ്രാമീണരടക്കമുള്ള സ്ത്രീകളില്‍ നിന്നും നേരിട്ട് ആശയങ്ങള്‍ സ്വീകരിക്കാന്‍ വിവിധ യോഗങ്ങള്‍ നടത്തി. തങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ കാലികള്‍ക്ക് തീറ്റയോ കുഞ്ഞുങ്ങള്‍ക്ക് ആഹാരമോ  ഇല്ലെന്ന് സ്ത്രീകള്‍ ആവലാതിപ്പെട്ടു. ഇതിനെതിരെ തനിക്ക് എന്ത്‌ചെയ്യാന്‍ കഴിയുമെന്ന് വാംഗാരിമാതായ് ചിന്തിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്തു. മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍. ഇങ്ങനെയാണ് ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനം ആരംഭിക്കുന്നത്്. ഇക്കാര്യത്തില്‍ പെണ്ണുങ്ങള്‍ വാംഗാരിയെ അതിശയിപ്പിച്ചു. തൈച്ചെടികളുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ നാട്ടറിവുകളുടെ കെട്ടു തന്നെയഴിച്ചു. നടുന്ന ഓരോ ചെടിക്കും പെണ്ണുങ്ങള്‍ക്ക് ചെറിയ തുക പാരിതോഷികമായി നല്‍കി.
   മവാംഗിയുമായുള്ള ദാമ്പത്യം പരാജയപ്പെടു കഴിഞ്ഞെന്ന് താമസിയാതെ അവള്‍ക്ക്   ബോധ്യപ്പെട്ടു. ഈ വേര്‍പിരിയല്‍ തനിക്കിഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാന്‍ വാംഗാരിയെ സഹായിച്ചു. മക്കളെ അവരുടെ അച്ഛന്റെ   അടുത്തേക്ക് അയച്ചു. അനുസരണയില്ലാത്തവള്‍  എന്ന മുദ്ര ഭര്‍ത്താവിനെ പോലെ സര്‍ക്കാറും അവളുടെ മേല്‍ ചാര്‍ത്തി. 41-ാം വയസ്സില്‍ ജോലിയോ പെന്‍ഷനോ സ്വന്തമായി ഒരു  വീടോ ഇല്ലാതെ , ജീവിതത്തില്‍ ആദ്യമായി അവള്‍ ശൂന്യത അനുഭവിച്ചു. താനൊരുവട്ട പൂജ്യമാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അതിനുശേഷം  ഗ്രീന്‍ബെല്‍റ്റ്    പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുകയായിരുന്നു വാംഗാരിയുടെ ജീവിതം.

ലോകബാങ്കിന്റെ കെനിയയിലെ പ്രതിനിധിക്ക് നേരിട്ട്  ഭീമഹര്‍ജി നല്‍കാന്‍ ചെന്ന വാംഗാരിയെയും സംഘത്തേയും പോലീസ് ലാത്തിവീശി. വാഗുരു ഗ്രാമത്തില്‍ വനഭൂമികയ്യേറ്റത്തെക്കുറിച്ച് സാംസാരിക്കുകയും ഗ്രാമീണരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തു. “ഈ ഭൂമി കയ്യേറ്റ ഭീഷണിയില്‍” എന്ന പലക അവിടെ സ്ഥാപിച്ചു.ഇതിന് കിട്ടിയ പ്രതിഫലം തടവറയായിരുന്നു. 2002 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ വാംഗാരി തീരുമാനിച്ചു. എങ്ങും നിശ്ചയദാര്‍ഢ്യത്തിന്റെ അലകളുയര്‍ന്നു. വാംഗാരിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം “എഴുന്നേല്‍ക്കൂ, നടക്കൂ” എന്നതായിരുന്നു. അവസാനം തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ഭരണകക്ഷിയായ കെനിയന്‍  ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍  ദയനീയമായി പരാജയപ്പെട്ടിരുന്നു. ജനത നാളെകള്‍ സ്വപ്‌നം കണ്ടുതുടങ്ങി. കെനിയയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ആനന്ദത്തിന്റെ ആ നിമിഷത്തിലും വാംഗാരിയെ അലട്ടി. സ്വന്തം നാടിന്റെ പുതിയ തുടക്കം കാണാന്‍ ഭാഗ്യം  സിദ്ധിച്ചവരിലൊരാളായി വാംഗാരി. ആ വെള്ളിവെളിച്ചം കാണാന്‍ ഈ തലമുറയ്ക്ക് ഭാഗ്യമുണ്ടായില്ലെന്ന് മാത്രം. വാംഗാരിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ഈ നിമിഷം വാംഗാരി ആഘോഷിച്ചത്. പ്രിയപ്പെട്ട കെനിയ പര്‍വ്വതത്തെ സാക്ഷി നിര്‍ത്തി വാംഗാരി ഒരു നന്ദിമരം നട്ടു കൊണ്ടാണ്. പച്ചപ്പുകൊണ്ട് ഭൂമിയുടെ നഗ്നത മറയ്ക്കുവാനുള്ള ശ്രമം അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നീല ഗ്രഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഒരു പിടി ആളുകള്‍ അവരുടെ തുണയായി അവര്‍ക്ക് അഭയം നേടാന്‍ മറ്റൊരിടമില്ലായിരുന്നു. ഭൂമിയുടെ തിരുമുറിവുകള്‍ നേരിട്ട് അവര്‍ക്ക് സ്വസ്ഥരായിരിക്കാന്‍ ആയില്ല. വിശ്രമിക്കാന്‍ അവര്‍ക്ക് നേരമില്ലായിരുന്നു; പിന്തിരിയാന്‍ ഉദ്ദേശ്യവും. ഭാവി തലമുറകള്‍ അവരെപ്പോലെ കരുത്തും കരുണയുമുള്ള മനുഷ്യരെ കാത്തിരിക്കുന്നു. “എഴുന്നേല്‍ക്കു മുന്നോട്ടു നടക്കൂ...”